Thursday, April 3, 2008

നീലാംബരി

നീ പറഞ്ഞു
നിന്നില്‍ കളങ്കമില്ലെന്നു
നീ പറഞ്ഞു
നീ തൃപ്തയാണെന്ന്
നീ പറഞ്ഞു
നിന്‍റെ കണ്ണുകളില്‍ തിളക്കമുണ്ടെന്നു

ഞാന്‍ വിശ്വസിച്ചു

ഇന്നലെ പുലരാനായതറിഞ്ഞു
ഉലഞ്ഞ മുടിയൊതുക്കി
ഉടഞ്ഞ വളക്കഷണങ്ങള്‍
കട്ടിനടിയിലേയ്ക്കു തള്ളിമാറ്റി
ഊഴം കാത്തു നിന്ന ഉറക്കത്തെ
കാണാത്തമട്ടില്‍പോകവെ,
എന്നെ തിരിഞുനോക്കി
നിലാവെന്നോടു പറഞ്ഞു
അവള്‍ നിന്നോടു കള്ളം പറഞ്ഞു
അവളില്‍ നിറയുന്ന നീലാംബരി
അവളെ വീര്‍പ്പുമുട്ടിക്കുന്നു
അവളുടെ കണ്ണുകളെ നിറയ്ക്കുന്നു
അക്ഷരങ്ങളെ തഴുകിയുറക്കാന്‍
ഉറങ്ങുന്ന അക്ഷരങ്ങളെ
സ്വപ്നം കാണാന്‍ പഠിപ്പിക്കാന്‍
അവളെ പാടാന്‍ പ്രേരിപ്പിക്കുക
അവള്‍ പാടട്ടെ
അവളില്‍ നിറയുമാ നീലാംബരി

കാറ്റും തീയും
മഴയും വെയിലും
മഞ്ഞും വസന്തവും
മണ്ണും വെള്ളവും
ആകാശവും ഭൂമിയും
നക്ഷത്രങ്ങളും മാലാഖമാരും
ദേവന്‍മാരും ദേവികളും
സ്വപ്നങ്ങളും സ്വര്‍ഗ്ഗവും
എല്ലാം മറന്നുറങ്ങാന്‍
വേണ്ടിയൊരു
നീലാംബരി